ന്യൂഡൽഹി. ഇന്ത്യയിലൂടെ നീളം ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തുമായി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്ത്.
തങ്ങൾക്ക് യാതൊരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും നിഷ്പക്ഷതയിലും സമത്വത്തിലും ആണ് തങ്ങൾ വിശ്വസിക്കുന്നതെന്നും രാജ്യത്തെ ഭരണഘടനയോട് പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരാണ് തങ്ങൾ എന്നും ചൂണ്ടിക്കാട്ടി വിവിധ മതവിഭാഗത്തിൽപ്പെട്ട ഐ എ എസ് ഐ പി എസ്, ഐഎഫ് എസ് തുടങ്ങി വിവിധ സിവിൽ സർവീസ് വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന 93 പേരാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്.
ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽ പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന അക്രമണങ്ങളെ കത്തിൽ അപലപിക്കുന്നു. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുന്നു. മതവിശ്വാസങ്ങൾക്ക് അതീതമായി എല്ലാ വിഭാഗങ്ങളെയും തുല്യരായി പരിഗണിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു എന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ക്രൈസ്തവിഭാഗങ്ങൾക്കെതിരെ നിരന്തരം ആക്രമണം നടത്തിവരുന്നത്. രാഷ്ട്ര നിർമ്മാണത്തിൽ ക്രൈസ്തവർ വഹിച്ച പങ്ക് ഒരുതരത്തിലും വിസ്മരിക്കാൻ കഴിയുന്നതല്ല. സിവിൽ സർവീസ് മേഖലയിൽ പോലും ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ളവർ നിസ്തുല്യമായ സേവനം കാഴ്ച വച്ചിട്ടുണ്ട്. എന്നിട്ടും ഈ വിഭാഗത്തിൽ പെട്ടവർക്കെതിരെ ആക്രമണം നടത്തുന്നത് പ്രതിഷേധാർഹം ആണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും പിന്നാക്ക സ്ഥലങ്ങളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ക്രൈസ്തവ സമൂഹം നിരന്തരം പ്രവർത്തിക്കുന്നു. ക്രൈസ്തവർക്ക് വേണ്ടി മാത്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒന്നും രാജ്യത്തില്ല. അവരുടെ എല്ലാ സ്ഥാപനങ്ങളും എല്ലാവർക്കും ഉള്ളതാണെന്നും കത്തിൽ വ്യക്തമാക്കുന്നു. ഒപ്പം ഫാദർ സ്റ്റാൻഡ് സ്വാമിയുടെ വിഷയവും കത്തിൽ പരാമർശിക്കുന്നുണ്ട്. ഛത്തീസ്ഗഡ്, ആസാം, up, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങൾ നിരവധിയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ ഛത്തീസ്ഗഡിലെ നാരായണൂരിൽ നടന്ന അക്രമസംഭവം ഉൾപ്പെടെയുള്ളവ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്ക് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ആക്രമണങ്ങളിൽ സർക്കാരുകളുടെ മൗനം പ്രശ്നം കൂടുതൽ ഗൗരവം ഉള്ളതാക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഈ കത്ത് നൽകുന്നതെന്ന് പരാതിക്കാർ വ്യക്തമാക്കി. ക്രൈസ്തവർക്ക് തുല്യതയും നിയമപരിരക്ഷയും ഉറപ്പാക്കണം എന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു.